Thursday, October 21, 2010

ആത്മഗതത്തിനുമപ്പുറത്തേക്ക് നീളുന്ന പത്രപ്രവർത്തനം

ബി.ആർ.പി.ഭാസ്കർ
CounterMedia

മലയാള മനോരമ പ്രഖ്യാപിച്ചു: “പിണറായിയെ കണ്ടു; അനന്തരം വി.എസ് തിരുത്തി“. വി.എസ്. ആലുവായിലായിരുന്നു. പിണറായി വിജയൻ മറ്റെവിടെയൊ. റിപ്പോർട്ട് നൽകിയ സുജിത് നായർ തിരുവനന്തപുരത്തും.

ലോട്ടറി കാര്യത്തിൽ സർക്കാരിനു പിഴവ് പറ്റിയെന്നും എന്നാൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥന്മാരുടെ തലയിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിങ്കളാഴ്ച കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നും മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാവുമെന്നും ചൊവ്വാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കാഞ്ഞങ്ങാട്ട് പറഞ്ഞു. അതിനോടുള്ള പ്രതികരണം അറിയാൻ ഒരു ചാനൽ പ്രതിനിധി ആലുവാ കൊട്ടാരത്തിലായിരുന്ന മുഖ്യമന്ത്രിയെ ചെന്നു കണ്ടു. “ലോട്ടറി പ്രശ്നത്തിൽ സർക്കാരിനോ ധനമന്ത്രിക്കോ വീഴ്ച പറ്റിയിട്ടില്ല,“ മുഖ്യമന്ത്രി പറഞ്ഞു. “എന്റെ പ്രസ്താവന ചില സാഹചര്യത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു. വാർത്താസമ്മേളനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.“

മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയ സാഹചര്യം അന്നു തന്നെ മനോരമ വിശദീകരിച്ചു: “പാർട്ടി ഉടക്കി; മുഖ്യമന്ത്രി ലോട്ടറി വിഴുങ്ങി“.ആദ്യ പ്രസ്താവന സി.പി.എമ്മിനെ വീണ്ടും വിഭാഗീയതയുടെ നിഴലിലാക്കിയിരുന്നെന്നും അത് പോളിറ്റ്ബ്യൂറോയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെട്ടെന്നും തിരുവനന്തപുരം ലേഖകൻ എഴുതി. തിങ്കളാഴ്ച കൊച്ചിയിലും ചൊവ്വാഴ്ച ആലുവായിലും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളിലെ വൈരുദ്ധ്യം എടുത്തുകാട്ടാൻ രണ്ടിൽ നിന്നുമുള്ള വാചകങ്ങൾ പത്രം അടുത്തടുത്തുള്ള പംക്തികളിൽ കൊടുത്തു.

അതിനുശേഷമാണ് കൂടുതൽ വിശദീകരണമടങ്ങുന്ന സുജിത് നായരുടെ റിപ്പോർട്ട് വന്നത്. ടെലിവിഷന്റെയും ഇന്റർനെറ്റിന്റെയും കാലത്ത് എവിടെയിരുന്നും എവിടെ നടക്കുന്ന കാര്യവും റിപ്പോർട്ട് ചെയ്യാനാവും. തിരുവനന്തപുരത്തിരുന്നുകൊണ്ട് കാഞ്ഞങ്ങാട്ടും ആലുവായിലും മാത്രമല്ല തിമ്പുവിലും ടിംബക്ടുവിലും നടക്കുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യാം. പക്ഷെ ടിവിയിലും കമ്പ്യൂട്ടറിലും കാണാനാകാത്ത കാര്യങ്ങളും ലേഖകൻ കണ്ടെത്തി. ഉദാഹരണത്തിന് തിരുത്തൽ പ്രസ്താവന റിക്കോർഡ് ചെയ്യാൻ ചാനൽ പ്രതിനിധികൾ വരുന്നതുവരെ ആലുവാ കൊട്ടാരത്തിൽ വി.എസ് എന്തു ചെയ്യുകയായിരുന്നെന്ന് അദ്ദേഹം കണ്ടെത്തി. വി.എസ് തന്റെ വിവാദ പ്രസ്താവന നിഷേധിച്ചുകൊണ്ടുള്ള പിണറായിയുടെ വാർത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ കാണുകയായിരുന്നു.

മുഖ്യമന്ത്രി അപ്പോൾ നടത്തിയ ആത്മഗതവും ലേഖകന് കേൾക്കാനായി: അത് “താനും അങ്ങനെ ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന മട്ടിൽ” ആയിരുന്നു.

പിണറായിയെ (ആലുവായിലിരുന്നു ടിവിയിൽ) കണ്ടു, അനന്തരം വി.എസ്. തിരുത്തിയെന്നാണ് തലക്കെട്ട് പറയുന്നത്. എന്നാൽ തിരുത്താനുള്ള തീരുമാനം അതിനുമുമ്പെ എടുത്തിരുന്നെന്നാണ് ലേഖകൻ എഴുതിയത്. “തിരുത്തണമെന്ന് ആലുവായിൽ വെച്ചല്ല പാലക്കാട്ടു (വെച്ചു) തന്നെ വി.എസ് തീരുമാനിച്ചിരുന്നു. അല്ലെങ്കിൽ ആ നിർദ്ദേശം മുഖ്യമന്തിക്ക് ലഭിച്ചിരുന്നു.”

തിരുത്തൽ തീരുമാനം മുഖ്യമന്ത്രി സ്വയം എടുക്കുകയായിരുന്നോ മറ്റാരുടെയെങ്കിലും പ്രേരണയിൽ എടുക്കുകയായിരുന്നോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിലും പാലക്കാട്ട് വെച്ച് എടുത്ത തീരുമാനം നടപ്പിലാക്കാൻ വൈകിയതെന്തുകൊണ്ടാണെന്ന് കൃത്യമായി പറയാൻ ലേഖകനായി. “കനത്ത മഴയും തിരക്കും മൂലം പാലക്കാട്ട് പൊതുവായ വിശദീകരണത്തിന് സമയം ലഭിച്ചില്ല.”

ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനോട് പാലക്കാട്ട് വെച്ചു തന്നെ മുഖ്യമന്ത്രി തിരുത്തിപ്പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നെന്ന് കണ്ടെത്താനും ലേഖകൻ ഒരു ശ്രമം നടത്തി. പക്ഷെ പൂർണ്ണമായി വിജയിച്ചില്ല. “കേന്ദ്ര നേതൃത്വം തന്റെ തിരുത്തൽ ഇംഗ്ലീഷിൽത്തന്നെ വായിച്ചുകൊള്ളട്ടെയെന്ന് മുഖ്യമന്ത്രി കരുതിക്കാണണം“ എന്നു പറയാനെ അദ്ദേഹത്തിനായുള്ളു.

Sunday, September 26, 2010

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള: ജ്വലിക്കുന്ന സ്മരണകൾ

മേരി ലില്ലി

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയതിന്റെ നൂറു വർഷം ഇന്ന് (സെപ്തംബർ 26ന്) തികയുകയാണ്. തിരുവിതാംകൂർ രാജഭരണത്തിനു കീഴിലെ രാഷ്ട്രീയ ഉപജാപങ്ങൾക്കെതിരെ നിലകൊള്ളാൻ വക്കം മൌലവി തുടങ്ങിയ സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ മുഖപ്രസംഗം ഞങ്ങൾക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്നു പൊതുജന സങ്കടങ്ങളെ ഞങ്ങൾ മറച്ചു വെക്കുന്നതല്ല നിശ്ചയം എന്നായിരുന്നു. ഭയകൌടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ എന്ന മുന്നറിയിപ്പോടെ പുറത്തിറങ്ങിയ സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപർ സി.പി. ഗോവിന്ദപിള്ള ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് സ്വദേശാഭിമാനിക്കായി പ്രസ്‌ ഇറക്കുമതി ചെയ്തത്‌. ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര വാർത്താവിതരണ ഏജൻസിയായ റോയിട്ടറുമായി വാർത്താ ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ മലയാള പത്രമായിരുന്നു സ്വദേശാഭിമാനി. ഒരു വർഷത്തെ സേവനത്തിനു ശേഷം സി.പി. ഗോവിന്ദപിള്ള ആര്യഭൂഷണം പത്രത്തിന്റെ പത്രാധിപരായി പോയപ്പോൾ സ്വദേശാഭിമാനി നവീനവും സ്വതന്ത്രവുമായ രീതിയിൽ ഒന്ന് പരിഷ്ക്കരിക്കാൻ മൌലവി തീരുമാനിച്ചു. അതിനു യോജിച്ച ഒരു പത്രാധിപരെ തേടിയുള്ള അന്വേഷണം അവസാനിച്ചത്‌ കെ. രാമകൃഷ്ണപിള്ളയിൽ ആയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ഒരു പത്രത്തിന്റെ ജന്മാവകാശമാണെന്ന തത്വവും അതുപോലെ പത്രാധിപരും സ്വതന്ത്രനായിരിക്കണമെന്ന വിശ്വാസവും രാമകൃഷ്ണപിള്ള മുറുകെ പിടിച്ചിരുന്നു. ഒരു പത്രാധിപരുടെ ലക്ഷ്യം നാടിന്റെ നന്മയായിരിക്കണമെന്നും അതു നിർവഹിക്കുന്നതിലുള്ള സ്വാതന്ത്ര്യം എപ്പോൾ ഹനിക്കപ്പെടുന്നോ ആ നിമിഷം ജോലിയിൽ നിന്നും പിന്മാറുന്നതാണ് യുക്തമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. രാമകൃഷ്ണപിള്ള തിരുവിതാംകൂറിലെ പത്രമേഖലയിലേക്ക് കടക്കുമ്പോൾ രാജാധികാരത്തിന്‌ വിധേയമായ പത്രപ്രവർത്തനമേ അവിടെ നടന്നിരുന്നുള്ളൂ. സ്വതന്ത്രമായ പത്രപ്രവർത്തനത്തിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ സത്യം, ധർമ്മം, ഭയരാഹിത്യം എന്നിവയിൽ അടിയുറപ്പിച്ചു അടങ്ങാത്ത സ്വാതന്ത്ര്യബോധത്തോടെ ജനക്ഷേമം ലക്ഷ്യമാക്കി സ്വദേശാഭിമാനി ഉറച്ചു നിന്നു. സേവക പ്രഭാവത്തിൽ അഴിമതിയുടെ നിഴൽ വീണ തിരുവിതാംകൂർ രാജഭരണത്തെ സ്വദേശാഭിമാനി നിശിതമായി വിമർശിച്ചു. അതേറെയും ചെന്നു കൊണ്ടത് മഹാരാജാവിന്റെ വിശ്വസ്ത സേവകനായ ശങ്കരൻ തമ്പിയിലായിരുന്നു. മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകളും വ്യക്തിപരമായ അപാകതകളും ചൂണ്ടിക്കാണിക്കാനും രാമകൃഷ്ണപിള്ള ഭയന്നില്ല. രാജഭരണത്തിൽ ജനങ്ങൾ പ്രജകൾ മാത്രമായിരുന്ന ഈ കാലഘട്ടത്തിൽ പൌരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വദേശാഭിമാനിയുടെ ലേഖനങ്ങൾ പൊളിറ്റിക്കൽ ഡമൊക്രസിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു.

രാമകൃഷ്ണപിള്ളക്ക് മുമ്പുള്ള രാഷ്ട്രീയ പ്രക്ഷോഭകരിൽ വൈകുണ്ഠ സ്വാമി ഒഴികെ ബാക്കിയെല്ലാവരും രാജാവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് ചെയ്തത്‌. സാമൂഹികവിപ്ലവത്തിന്റെ വിത്ത് പത്രത്താളുകളിലൂടെ വാരി വിതറി ജനങ്ങളുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയും രാജസിംഹാസനത്തെ വിറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശങ്കരൻ തമ്പി മദ്രാസിലേക്ക് പോകുന്ന കാര്യം രാമകൃഷ്ണപിള്ള അറിയുന്നത്. തമ്പിയെ മദ്രാസ്‌ ഗവണ്മെന്റ് വിചാരണ ചെയ്യാൻ പോവുകയാണെന്നും തമ്പിയെ താമസിപ്പിക്കുന്നതിനു കുറ്റാലത്തു ബംഗ്ലാവ് തയ്യാറാക്കിയിരിക്കുന്നുവെന്നും ഒരു വാർത്ത എങ്ങനെയോ പരന്നു. ശങ്കരൻ തമ്പിയുടെ ദുർനടപടികളെയും അധികാരപ്രമത്തതയും സൂചിപ്പിച്ചു ശങ്കരൻ തമ്പിയെ നാടുകടത്തേണ്ടാതാണെന്നു മദ്രാസ്‌ ഗവണ്മെന്റിനെ ഉദ്‌ബോധിപ്പിക്കുന്ന ഒരു മുഖപ്രസംഗം സ്വദേശാഭിമാനിയിൽ വന്നു. രാജനന്മക്ക് വേണ്ടി ശങ്കരൻ തമ്പിയെ നാടുകടത്തരുതോ എന്നു സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗം അക്ഷരാർത്ഥത്തിൽ പത്രാധിപരെ തിരിച്ചടിക്കുകയാണ് ചെയ്തത്‌. കൊട്ടാരം സേവകവൃത്തത്തിൽ സ്വദേശാഭിമാനി പത്രാധിപരെ തന്നെ നാടുകടത്തിയാലെന്താ എന്നൊരാലോചന പടർന്നു പിടിച്ചു. ഇതിനിടയിൽ എസ്. ഗോപാലചാരിക്ക് പകരം പി. രാജഗോപാലാചാരി തിരുവിതാംകൂർദിവാനായി സ്ഥാനാരോഹിതനായി. തന്റെ പത്രത്തിലൂടെ ഹാർദ്ദവമായ സ്വാഗതമാണ് രാമകൃഷ്ണപിള്ള ദിവാന് നല്‍കിയത്‌. പക്ഷെ അതിനിളക്കം തട്ടാൻ ഏറെ സമയം വേണ്ടിവന്നില്ല. തിരുവിതാംകൂറിലെ ആറാമത്തെ പ്രജാസഭാ സമ്മേളനത്തിന് ജനപ്രതിനിധികൾക്കായി താലുക്കുകൾ തോറും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നെയ്യാറ്റിങ്കരയിൽ നിന്നും സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ള എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്‌. ശ്രീമൂലം പ്രജാസഭയിലേക്ക് അംഗങ്ങൾ ചർച്ചക്കുള്ള പ്രമേയങ്ങൾ അയച്ചുകൊടുത്തതിൽ രാമകൃഷ്ണ പിള്ള ഉന്നയിച്ച ചോദ്യങ്ങളെ നേരിടാൻ കെല്പില്ലാത്ത ദിവാൻ അതു നിരോധിക്കാനുള്ള വഴി കണ്ടെത്തി. നെയ്യാറ്റിങ്കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണപിള്ള ആ നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരനല്ല എന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇത്തരമൊരു നിയമമുണ്ടാക്കി അതിനു മുൻ‌കാല പ്രാബല്യമുണ്ടാക്കുകയാണ് ചെയ്തത്.

ഇതൊക്കെ കണ്ടും കേട്ടും രാമകൃഷ്ണപിള്ള അടങ്ങിയിരുന്നില്ല. പരിഷ്കരിച്ച പ്രജാസഭാ ചട്ടങ്ങളെ പറ്റി അദ്ദേഹം കടുത്ത വിമർശനത്തോടെ തന്നെ എതിരിട്ടു. ആത്മാഭിമാനത്തിന് കോട്ടം തട്ടിയപ്പോൾ ദിവാൻ സ്വദേശാഭിമാനിയെ സംഹരിക്കുമെന്ന ദൃഢനിശ്ചയത്തിലെത്തി. ആയിരത്തിതൊള്ളായിരത്തിപത്ത് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി പോലീസ് സൂപ്രണ്ട് എഫ്‌. എസ്. എസ്. ജോർജിന്റെ നേതൃത്വത്തത്തിൽ രാജകീയ വാറന്റ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പോലീസ് അകമ്പടിയോടെ പാളയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലേന്ന് അദ്ദേഹത്തിന്റെ വീട് പൂട്ടി പോലീസ് മുദ്ര വെച്ചിരുന്നു. രാമകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ വിചാരിച്ചിരുന്നത് കേസും വിചാരണയും മറ്റുമുണ്ടാകുമെന്നായിരുന്നു. ഒരു കോടതിയിൽ താൻവിചാരണക്ക് വിധേയനാകുമെന്നു മാത്രമേ രാമകൃഷ്ണ പിള്ളയും വിചാരിച്ചിരുന്നുള്ളൂ. അങ്ങനെ വരുമ്പോൾ കോടതിയിൽ സമര്‍പ്പിക്കുന്നതിനായി തന്റെ ലേഖനങ്ങളെ സാധൂകരിക്കുന്നതിനു പ്രബലമായ രേഖകൾ അദ്ദേഹം ശേഖരിച്ചിരുന്നു. നാടുകടത്തൽതീരുമാനം അപ്രതീക്ഷിതമായിരുന്നു. അർദ്ധരാത്രിയിലായിരുന്നു നാടുകടത്തൽ. വാർത്തകൾ തമസ്കരിക്കപ്പെടുന്ന ഇക്കാലത്ത് സ്വദേശാഭിമാനിയുടെ പ്രസക്തി ഏറുകയാണ്. കാലം എത്ര കഴിഞ്ഞാലും പത്രങ്ങളും അക്ഷരങ്ങളും നിലനില്‍ക്കുന്നിടത്തോളം ജ്വലിക്കുന്ന ഒരു നക്ഷത്രമായി സ്വദേശാഭിമാനി ജനഹൃദയങ്ങളിൽ ജീവിക്കും. തീർച്ച.

മേരി ലില്ലി കവയത്രിയും പത്രപ്രവർത്തകയുമാണ്.

Tuesday, September 21, 2010

കസ്റ്റഡിമരണക്കേസ് പ്രതികൾക്കായി എഴുതി…എഴുതി…

ബി.ആർ.പി. ഭാസ്കർ

ഏതൊരു സമൂഹത്തിലും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഒന്നാം നിര പൊലീസ് ആണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനപരമായ ജനജീവിതം സാധ്യമാക്കാനായി ഉണ്ടാക്കിയിട്ടുള്ള സംവിധാനമാണത്. നികുതിപ്പണമാണ് അതിനെ നിലനിർത്തുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്ന് മാധ്യമങ്ങൾ പൊതുവിൽ വിശ്വസിക്കുന്നു. ആ കടമ ആരും അവരെ ഏല്പിച്ചതല്ല. അവർ സ്വയം ഏറ്റെടുത്തതാണ്. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമല്ലാത്തിടത്തോളം ജനങ്ങളുടെ അവകാശങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ അവർ തയ്യാറുമാണ്. അവബോധം കുറവായതുകൊണ്ട് മനുഷ്യാവകാശ ലംഘനം നടത്തുകയൊ അതിന് കൂട്ടുനിൽക്കുയൊ ചെയ്യുന്നവർ രണ്ട് സംവിധാനങ്ങളിലുമുണ്ട്. ഇന്ന് കേരള കൌമുദി ദിനപത്രം ഒന്നാം പേജിന്റെ മുകളിൽ “കസ്റ്റഡിമരണക്കേസിൽ വാദിച്ച്… വാദിച്ച് …” എന്ന തലക്കെട്ടിൽ കൊടുത്തിട്ടുള്ള ‘സ്പെഷ്യൽ‘ ഈ വസ്തുത ഓർമ്മപ്പെടുത്തുന്നു.

കേസ് നടത്തി പലരും കുത്തുപാളയെടുത്തപ്പോൾ പാലക്കാട്ട് പൊലീസ് കസ്റ്റഡിയിൽ മരിച്ച സമ്പത്തിന്റെ സഹോദരനും കസ്റ്റഡിമരണക്കേസിലെ ‘മുഖ്യവാദി‘യുമായ മുരുകേശൻ മെച്ചപ്പെട്ടതല്ലാതെ അല്പവും ക്ഷീണിച്ചിട്ടില്ലെന്ന് ലേഖകൻ എം.വി.ഹരീന്ദ്രനാഥ് എഴുതുന്നു. മുടി വളർത്താനും തടി കുറയ്ക്കാനുമുള്ള മരുന്നുകളുടെ പരസ്യങ്ങളിലെന്ന പോലെ കഥാനായകന്റെ രണ്ട് പടവുമുണ്ട് വാർത്തയ്ക്കൊപ്പം. ഒന്ന് കേസിനു മുമ്പ് എടുത്തത്. മറ്റേത് സുപ്രീം കോടതിവരെ കേസ് നടത്തിയ ശേഷം എടുത്തത്. ‘ശേഷം’ പടത്തിൽ മുരുകേശന്റെ നെറ്റിയിൽ ഒരു വലിയ ചന്ദന പൊട്ടുണ്ട്. ‘മുൻ’ ചിത്രത്തിൽ അതില്ല. അതിനപ്പുറം മുരുകേശൻ മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും ‘പിൻ‘ ചിത്രത്തിലില്ല.

പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ കസ്റ്റഡി മരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിവരെ പോവുകയും അവിടെ വാദിക്കാൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെയ്ക്കുകയും ചെയ്തു. കേസ് നടത്താൻ ലക്ഷങ്ങൾ ചെലവിട്ടത് മദ്യമാഫിയ ആണെന്ന് ആരോപണം നിലനിക്കുന്നതായി ലേഖകൻ എഴുതുന്നു. ഇത് അദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയതല്ല. ഇങ്ങനെയൊരു ആരോപണമുണ്ടെന്നും അത് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഏതാനും ദിവസം മുമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മലപ്പുറം മദ്യദുരന്തത്തിന്റെ പേരിൽ സർക്കാർ പഴി കേട്ടുകൊണ്ടിരുന്നപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനായിരുന്നു അദ്ദേഹം കസ്റ്റഡി മരണക്കേസ് പരാമർശിച്ചത്.

ആരോപണം ശരിയാണെന്ന് തെളിയിക്കാനുള്ള വകയൊന്നും ലേഖകൻ കണ്ടെത്തിയിട്ടില്ല. തലശ്ശേരിയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് എല്ലാ സഹായവും നൽകിയതെന്ന് ആദ്യം അവകാശപ്പെട്ട മുരുകേശൻ പിന്നീട് മനുഷ്യാവകാശ പ്രവർത്തകൻ ഉപദേശം നൽകിയതേയുള്ളെന്ന് തിരുത്തി. മദ്യമാഫിയയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്ന് മുരുകേശൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടെങ്കിലും അത് സംശയം ദൃഢപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

മാർച്ച് 30നാണ് ഷീല വധക്കേസിലെ ഒന്നാം പ്രതിയായ സന്തോഷ് കൊല്ലപ്പെട്ടത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉടൻ അന്വേഷണം തുടങ്ങി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചതനുസരിച്ച് അടുത്ത ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് മേയ് 13ന് രണ്ട് എസ്.ഐ.മാർ ഉൾപ്പെടെ 12 പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തങ്ങൾ കുടുങ്ങാനുള്ള സാധ്യത മനസ്സിലാക്കിയ ചില പൊലീസുകാർ സന്തോഷിനെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയതോടെ ഔദ്യോഗിക പൊലീസ് ഭാഷ്യം പൊളിഞ്ഞു. സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന ആരോപണവും ഉണ്ടായി. ആ ഘട്ടത്തിലാണ് മുരുകേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കേട്ട ജഡ്ജി മേയ് 25ന് കേസ് സി.ബി.ഐ.ക്ക് കൈമാറാൻ ഉത്തരവിട്ടു. ആദ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.

സംസ്ഥാന സർക്കാരാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പൊലീസുകാരെ സംരക്ഷിക്കാൻ അപ്പീലുമായി സർവോന്നത കോടതി വരെ പോയത്. പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെച്ച് വാദിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷെ നികുതിദായകന്റെ പണം കൊണ്ട് കേസ് നടത്തുന്ന സർക്കാരിന് പരാജയം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ല. സർക്കാർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഒരു മാധ്യമമൊ മാധ്യമ പ്രവർത്തകനൊ ആ ആഗ്രഹം പങ്കു വെയ്ക്കണോ?

സുപ്രീം കോടതിവരെ കേസുമായി പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിനുള്ള പണം കണ്ടെത്താൻ കഴിയുന്നവർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഭയ കേസിന് പുതുജീവൻ നൽകിയ ജോമോൻ പുത്തൻ‌പുരയ്ക്കലിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ഒരു ഹൈക്കോടതി ജഡ്ജി പൊലീസിനോട് ആവശ്യപ്പെടുകയുണ്ടായി. കേസിന്റെ പിന്നാലെ പൊകാൻ ജോമോനും ജോമോനെ സഹായിക്കാൻ കുറെ നല്ല മനുഷ്യരും ഇല്ലായിരുന്നെങ്കിൽ മറുഭാഗത്തുള്ള ദൃശ്യരും അദൃശ്യരുമായവർക്ക് കേസ് എന്നെന്നേക്കുമായി എഴുതിത്തള്ളാൻ കഴിയുമായിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സഹാഉഅ ഹസ്തവുമായി എത്തുന്നവരെല്ലാം നല്ല മനുഷർ ആകണമെന്നില്ല. വൈരാഗ്യം തീർക്കാൻ സഹായം നൽകുന്നവർ തീർച്ചയായുമുണ്ടാകും. അന്വേഷണാത്മക പത്രപ്രവർത്തകർക്ക് വിവരം നൽകുന്നത് പലപ്പോഴും അത്തരത്തിലുള്ള ആളുകളാണ്. ബോഫോഴ്സ് കോഴ സംബന്ദിച്ച രേഖകൾ കൊടുത്ത് പത്രക്കാരെ സഹായിച്ചത് തോക്കിന് ഓർഡർ കിട്ടാഞ്ഞതിന്റെ പരിഭവം ഉണ്ടായിരുന്ന ഫ്രഞ്ച് കമ്പനിയായിരുന്നെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.

മന്ത്രി സൂചിപ്പിച്ചതുപോലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഒതുക്കാനായി മദ്യവ്യവസായികൾ മുരുകേശനെ സഹായിച്ചിരിക്കാം. പക്ഷെ കസ്റ്റഡി മരണക്കേസിൽ അടങ്ങിയിരിക്കുന്ന പ്രശ്നം മുരുകേശന് ഡൽഹിയിൽ പോയി കേസ് നടത്താൻ കാശ് കൊടുത്തത് ആരാണെന്നതല്ല, പ്രതി മരിച്ചത് പീഡനത്തിന്റെ ഫലമായാണോ ആണെങ്കിൽ അതിന് ഉത്തരവാദികൾ ആരൊക്കെയാണ് എന്നതാണ്. ലേഖകൻ അത് കാണുന്നില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ കുറ്റം ലഘൂകരിക്കാൻ ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു. മുഖ്യപ്രതിയുടെ കസ്റ്റഡി മരണത്തെ നിരപരാധിയായ വീട്ടമ്മയെ കൊന്നതിലും വലിയ പാതകമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായതായും അതിന് ചില മാധ്യമങ്ങൾ സഹായിച്ചതായും അദ്ദേഹം എഴുതുന്നു. യൂണിഫോമിട്ട പൊലീസുകാർ പ്രതിയെ പൊലീസ് സ്റ്റേഷനിലൊ ഏതെങ്കിലും രഹസ്യകേന്രത്തിലൊ കൊണ്ടുപോയി തല്ലിക്കൊല്ലുന്നത് എങ്ങനെയാണ് മോഷ്ടാവ് നടത്തുന്ന കൊലപാതകത്തേക്കാൾ ചെറുതാകുന്നത്?

ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരൻ ക്രിമിനൽ സ്വഭാവമുള്ള സാധാരണ മനുഷ്യനേക്കാൾ അപകടകാരിയാണ്. കാരണം അവൻ ഒരു സംരക്ഷിത വലയത്തിൽ നിന്നുകൊണ്ടാണ് അക്രമം നടത്തുന്നത്. ഇത്തരക്കാരെ സംരക്ഷിക്കാൻ മേലാളർ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നതിന് തെളിവാണ് ഈ കേസ് സി.ബി.ഐ ക്ക് കൈമാറുന്നത് തടയാൻ സർക്കാർ നടത്തിയ നിയമയുദ്ധം. അഞ്ചു കൊല്ലം മുമ്പ് തിരുവനതപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ച ഉദയകുമാറിന്റെ കൊലയ്ക്കുത്തരവാദികളായവർക്കെതിരായ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

Monday, August 30, 2010

മാധ്യമങ്ങൾ: സക്കറിയയുടെ കാഴ്ചപ്പാട്

പത്രം ദ്വൈവാരികയുടെ ഓണം വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള “സക്കറിയയുടെ കാഴ്ചപ്പാടുകൾ“ എന്ന ലേഖനത്തിൽ പ്രശസ്ത കഥാകൃത്ത് വിവിധ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നു.

മലയാള മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു: "മലയാള മാധ്യമങ്ങൾ അവയുടെ ധർമ്മം അഞ്ചോ പത്തോ ശതമാനം മാത്രമേ നിർവ്വഹിക്കുന്നുള്ളു. രാഷ്ട്രീയപ്പാർട്ടികളേ ക്കാളേറെ ജനങ്ങളെ വഴി തെറ്റിക്കുന്നത് മാധ്യമങ്ങളാണ്. ഓരോ മാധ്യമവും സത്യം പറയുന്നുവെന്ന വ്യാജേന നുണ പറയുന്നു. അല്ലെങ്കിൽ സത്യം മറച്ചു വയ്ക്കുന്നു. രാഷ്ട്രീയപ്പാർട്ടികളെയും മതത്തെയും സംബന്ധിച്ച കാര്യങ്ങൾ എല്ലാവരും ചേർന്ന് മറച്ചു വയ്ക്കുന്നു."

Sunday, August 29, 2010

സമരകേരളത്തിന്റെ മുഖപത്രം

ആഗസ്റ്റ് 7ന് തൃശ്ശൂരിൽ നടന്ന ജനകീയസമരസംഗമത്തിൽ വെച്ച് മേധാ പട്കർ പ്രകാശനം ചെയ്ത കേരളീയം മാസികയുടെ പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായന ബ്ലോഗിൽ വായിക്കാവുന്നതാണ്.

Friday, August 27, 2010

ഏഴു മാസം പഴക്കമുള്ള ഒരു ‘വിവാദം’

ഇന്നത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ശശി തരൂർ നിലവിലുള്ള നിയമങ്ങൾ കാറ്റിൽ പരത്തി സ്വന്തം പേർ വോട്ടർ പട്ടികയിൽ എങ്ങനെ ചേർത്തു എന്ന് വിവരിക്കുന്നു. കൊച്ചി സ്വദേശിയായ ഖാലിദ് മുണ്ടപ്പിള്ളി ആർ ടി ഐ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ആണ് വാര്ത്തയുടെ ആധാരം. തരൂർ മറ്റൊരു വിവാദത്തിലേക്ക് എന്ന് തലക്കെട്ടും.

ഇവിടെ തുടർന്നു വായിക്കാം
.

Wednesday, August 25, 2010

കൌണ്ടര്‍ മീഡിയ ലൈവ്

കൌണ്ടര്‍ മീഡിയ ഇനി പുതിയ വെബ്‌ മേല്‍വിലാസത്തിലേക്ക്. എല്ലാവര്ക്കും സ്വാഗതം.

പത്രപ്രവർത്തക യൂണിയന്റെ പത്രധർമ്മ സെമിനാർ പരമ്പര

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ “ധാര്‍മ്മിക പത്രപ്രവര്‍ത്തനം – കാഴ്ചപ്പാടും പ്രയോഗവും” എന്ന പേരില്‍ ഒരു പ്രചരണ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) തിരുവനന്തപുരത്ത് കേസരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ പ്രസംഗിക്കും.

തുടര്‍ന്ന് പ്രചരണ പരിപാടിയുടെ ഭാഗമായ ആദ്യ സെമിനാര്‍ നടക്കും. വിഷയം: “പെയ്ഡ് ന്യൂസ് – മാധ്യമ ധാര്‍മ്മികതക്ക് ഭീഷണി”. മുഖ്യപ്രഭാഷകന്‍ പി.സായിനാഥ്. മറ്റ് പ്രഭാഷകര്‍: സെബാസ്റ്റ്യൻ പോള്‍, തമ്പാന്‍ തോമസ്, ജെ.പ്രഭാഷ്. അതിന് വീണ്ടും ഉദ്ഘാടനം. ഉദ്ഘാടകന്‍ ധനമന്ത്രി തോമസ് ഐസക്.

പരിപാടിയുടെ തുടര്‍ച്ചയായി കോഴിക്കോട്ടും കൊച്ചിയിലും സെമിനാറുകള്‍ ഉണ്ടാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്രോതസ്സില്ലാത്ത ഒരു സ്കൂപ്പിന്റെ കഥ

ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ ഇന്ത്യന്‍ കൂട്ടാളികളുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുനത്.

മംഗളം പത്രത്തില്‍ വന്ന സ്രോതസ്സ് വെളിപ്പെടുത്താത്ത തിരുവനന്തപുരം ഡേറ്റ് ലെയിന്‍ വാര്‍ത്തയില്‍ പക്ഷെ വിശദാംശങ്ങള്‍ ഏറെയാണ്‌. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ മൂന്നു പ്രവാസികളെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു.

വാര്‍ത്ത ഇങ്ങനെ: മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരായ ഡേവിഡ്‌ ഹെഡ്‌ലിക്കും തഹാവൂര്‍ റാണയ്‌ക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യുകയും ചെയ്‌തത്‌ കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്ന്‌ പ്രവാസി മലയാളിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഇന്റര്‍പോളിന്റെ സഹായം തേടി.
തുടര്‍ന്ന് വായിക്കുക.

Tuesday, August 24, 2010

ഒരു പത്രാധിപർക്ക് മറ്റൊരു പത്രാധിപരുടെ കത്ത്

ഒരു പത്രാധിപർ മറ്റൊരു പത്രാധിപർക്ക് അദ്ദേഹം പ്രസിദ്ധീകരിച്ച കവിതയെയൊ ലേഖനത്തെയൊ പ്രശംസിച്ചുകൊണ്ട് കത്തെഴുതുന്നത് അത്യപൂർവമാണ്. അതുകൊണ്ടുതന്നെ അങ്ങനെയൊരു സംഭവം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

കത്തെഴുതിയത് സമകാലിക മലയാളം വാരികയുടെ പത്രാധിപർ എസ്. ജയചന്ദ്രൻ നായർ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വി.ടി.ജയദേവൻ എഴുതിയ ‘ഹരിത രാമായണം’ എന്ന കാവ്യത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് അതിന്റെ പുതിയ ലക്കത്തിൽ.
കത്തിന്റെ പൂർണ്ണ രൂപം:

വി.ടി. ജയദേവൻ എഴുതിയ ‘ഹരിത രാമായണം’ (88:20) എന്നെ അദ്ഭുതപ്പെടുത്തി. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു കവിത വായിക്കാൻ സാധിച്ചത്. ജയദേവന് എന്റെ നന്ദി.

ആത്മീയതയുടെ ഛായ പരന്നുകിടക്കുന്ന ഈ കവിതയിലെ പല ഖണ്ഡങ്ങളും ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ഓർമയിൽ നിറയുകയും ചെയ്യുന്നു. “ആരുടേയോ കയ്യിലെ, കുലച്ചുവെച്ച ആ വില്ലു മാത്രമാണ് താനെന്ന തിരിച്ചറിവ്…” അങ്ങനെ എത്രയെത്ര വരികൾ.

എസ്. ജയചന്ദ്രൻ നായർ
എഡിറ്റർ, സമകാലിക മലയാളം, കൊച്ചി

Monday, August 23, 2010

മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി – ഇ.പി.ഉണ്ണി

ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ആയ ഇ.പി. ഉണ്ണി മാധ്യമം ലേഖകൻ എ.എസ്. സുരേഷ്കുമാറിന് നൽകിയ അഭിമുഖത്തിൽ മാറിയ കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയുണ്ടായി. അഭിമുഖത്തെ ആസ്പദമാക്കിയുള്ള നീണ്ട ലേഖനത്തിൽ മാധ്യമങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ ഓണം പതിപ്പിൽ വായിക്കാവുന്നതാണ്.

മറുനാടന് അകൽച്ചയുടെ ആനുകൂല്യവും ഗൃഹാതുരത്വത്തിന്റെ സൌജന്യവുമൊക്കെ നഷ്ടമായിക്കഴിഞ്ഞു. മലയാളം ടി.വി ചാനലുകളും പത്രങ്ങളും ഇവിടെ കിട്ടും. സ്വീകരണമുറി അവിടെയും ഇവിടെയും ഒന്നുതന്നെ. മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി. പരശുരാമൻ എറിഞ്ഞ മഴുവല്ല, സാറ്റലൈറ്റിന്റെ ഫുട്‌പ്രിന്റാണ് ഭാഷയുടെ അതിരുകൾ നിർണയിക്കുന്നത്.

പ്രശ്നം മറ്റൊന്നാണ്. മാധ്യമങ്ങൾ പകരുന്ന അറിവിന്റെ ഗുണമേന്മ. ടി.വിയും പത്രവും വെച്ചു വിളമ്പുന്ന വിഭവങ്ങളിൽ എത്ര മായം ഉണ്ടെന്ന് വ്യക്തമല്ല.

ഇത്രമാത്രം പത്രങ്ങളും മുഴുസമയ വാർത്താചാനലുകളും ഉണ്ടായിട്ട്…?

ഇതൊരു മലയാളി പ്രശ്നമല്ല. പടിഞ്ഞാറൻ വികസിത സമൂഹങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള മാധ്യമ സാന്നിധ്യവും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ആളോഹരി മാധ്യമ പീഡനം കൂടും. ഏക വ്യത്യാസം അവിടങ്ങളിൽ മുഖ്യധാരക്ക് പുറത്ത് നിൽക്കക്കള്ളി ഉണ്ട് എന്നതാണ്. ഇവിടെ അത് ചുരുങ്ങിവരുന്നു. പുസ്തകപ്രസാധന രംഗത്തും ഈ കുത്തക സ്വഭാവം ഏറിവരുന്നു.

ഏതാണ്ട് എല്ലാ പത്രങ്ങളും ഒരേ മൂശയിലാണ് അച്ചടിച്ചു വരുന്നത്. ഇതേറ്റവും ദയനീയമായി പ്രത്യക്ഷപ്പെടുന്നത് പ്രാദേശിക വാർത്തകളിലാണ്. ഇതിന് എത്രയോ പേജുകൾ നീക്കി വെക്കുന്നു. അവയിൽ മൊത്തം ഉത്സവവും പെരുന്നാളും ഒക്കെയാണ്. കലൿടർ അദ്ദേഹം തൊട്ടുള്ള ജില്ലയിലെ നിലയ വിദ്വാന്മാരെ ദിവസവും പത്രത്താളിൽ കാണാം. അവർ മാറിമാറി ഉദ്ഘാടനം ചെയ്യുന്നു, സ്വാഗതം പറയുന്നു, അനുമോദിക്കുന്നു, അനുശോചിക്കുന്നു, അനുകൂലിക്കുന്നു…പിന്നെ പഴയ കൊച്ചിശീമയിലെ ഗോമതി പത്രം തൊട്ടിങ്ങോട്ട് ശീലമാക്കിയ പതിവ് പരാതികളുടെ അവതരണം: ‘റോട്ടിൽ കല്ല്‘, ‘പാർക്കിൽ പാമ്പ്’ എന്ന മട്ടിൽ.

സകല പത്രങ്ങളുടെയും ഭാഷാ സമീപനവും ഒന്നുതന്നെ. അലസ പാരായണത്തിന് ഉതകുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ് പത്രഭാഷ. ഇത്തിരി കൂടിയ കാര്യങ്ങൾ --കഥകളി, കൂടിയാട്ടം, കർണാടക സംഗീതം ഒക്കെ –എഴുതിവെക്കുന്നത് ഒരു വ്യക്തതയും വേണ്ടാത്ത അരവണപ്പായസം പോലത്തെ ഗദ്യത്തിലാണ്. ഇതെല്ലാം കുറെ കാലമായി നിലവിലുണ്ട്. രൂക്ഷത പെരുകി ചെറുത്തു നിൽക്കാനാവാത്ത ഒരു വൈറസായി മാറി എന്നു മാത്രം. ടെലിവിഷൻ എത്രയോ ഭേദമാണ്. അതിന്റെ തത്സമയ സ്വഭാവമാണ് രക്ഷ – വാർത്തയെ വികലമാക്കുന്ന എഡിറ്റോറിയൽ വീണ്ടുവിചാരങ്ങൾക്ക് ഇടം കിട്ടാത്തതുകൊണ്ട്. വിശകലനം അച്ചടിമാധ്യമത്തിന്റെ പണിയാണ്. അത് നടക്കുന്നില്ല.

ഇത്തരമൊരു പോക്കിനിടയിൽ പൊതുബോധം, ഇടപെടലുകൾ ഒക്കെ നമുക്ക് നഷ്ടമാവുക കൂടിയാണ്…

നേരിട്ട് ഇടപെട്ടാൽ അവഗണനയും അപമാനവും തൊട്ട് അടി വരെ കിട്ടും. ഒട്ടേറെ സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കിയവരാണ് മലയാളികൾ. എന്നിട്ടും ഇന്നും ഇവിടത്തെ പൊലീസുകാർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ ഒക്കെ ഉപയോഗിക്കുന്ന വ്യവഹാര ഭാഷ ഒരു ആധുനിക സമൂഹത്തിന് യോജിച്ചതല്ല. തരം കിട്ടിയാൽ കേൾവിക്കാരനെ കൊച്ചാക്കുന്ന ധ്വനികൾ അവരുടെ സംസാരത്തിൽ കയറിവരും. അധികാരം പഞ്ചായത്തു തലം വരെവികേന്ദ്രീകരിച്ചിട്ടും നിത്യജീവിതത്തിൽ കേരളീയന് പൂർവാധികം ശ്രേണീക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.എന്നും പാമ്പും കോണിയും കളിച്ചുകൊണ്ടാണ് ജനം അവരുടെ അന്തസ്സ് നിലനിർത്തുന്നത്….

സഞ്ജയനും വിജയനും വി.കെ.എന്നുമൊക്കെ ചേർന്ന എഴുത്തിന്റെയും വരയുടെയുംഹാസ്യത്തിന്റെയും നിലവാരം ഇന്ന് എവിടെ?


1943ൽ 40ആം വയസ്സിൽ സഞ്ജയൻ പോയി. വി.കെ.എൻ. രംഗത്തു വന്നത് അറുപതുകളുടെ തുടക്കത്തിൽ. വിജയൻ ഒരല്പം മുമ്പെ. ഏതാണ്ടൊരു ഇരുപതു വർഷത്തെ ഈ ഇടവേളയിൽ സഞ്ജയനെ വായിച്ചും വായിക്കാതെയും മലയാളികൾ ജീവിച്ചു. ഈ വി.കെ.എൻ-വിജയനാനന്തര കാലത്ത് ഇത്രയും കാത്തിരിക്കാതെതന്നെ ചിരിക്കാനുള്ള വഹ ഉയർന്നുവരുന്നുണ്ട്. ഇരുവർക്കും സ്മാരകങ്ങൾ. പത്രവാർത്തകളിലെ വിശദാംശങ്ങൾ വെച്ചുനോക്കിയാൽ അണമുറിയാതെ ചിരിക്കാം.

Sunday, August 22, 2010

യാഥാർത്ഥ്യദർശനം അസാദ്ധ്യമായിരിക്കുന്നു: ശശി കുമാർ

സമകാലിക മലയാളം വാരികക്കുവേണ്ടി ഒ. കെ. ജോണി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപക ചെയർമാനായിരുന്ന ശശി കുമാർ ഇലൿട്രോണിക് മാദ്ധ്യമരംഗത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിട്ടുള്ളത്. സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇപ്പോൾ വിപണിയിലുള്ള വാരികയുടെ ഓണപ്പതിപ്പിൽ വായിക്കാം.


ഇടതുപക്ഷ ചാനലെന്ന് ഏഷ്യാനെറ്റിന് തുടക്കത്തിലുണ്ടായിരുന്ന ‘ദുഷ്പേര്’ ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ സ്വന്തം ചാനലിനുപോലുമില്ല. കമ്പോള ചാനലുകളുടെ ജനപ്രിയ സംസ്കാരം തന്നെയല്ലേ അവയും പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഈ വൈപരീത്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

സത്യമാണത്. സങ്കടകരവും. ഇക്കാര്യത്തിൽ ഞാനും നിരാശനാണ്. ‘കൈരളി‘യുടെ ആരംഭത്തിൽ ഞാൻ അതുമായി സഹകരിച്ചിരുന്നു. കച്ചവടലക്ഷ്യം മാത്രമുള്ള സ്വകാര്യചാനലുകളുടെ കമ്പോളസംസ്കാരത്തെ പ്രതിരോധിക്കുന്ന ഒരു ഇടതുപക്ഷ ചാനൽ എന്ന സങ്കല്പം ഇനിയും അവശേഷിക്കുകയാണ്. ജനങ്ങൾക്ക് വിനോദവും വേണം. എന്നാൽ ആ വിനോദം ബുദ്ധിശൂന്യവും സംസ്കാരത്തെ ദുഷിപ്പിക്കുന്നതുമാവരുത്. നിർഭാഗ്യവശാൽ ഈ കാഴ്ചപ്പാടുള്ള ഒരു ചാനൽ നമുക്കില്ല. ജനപ്രിയസംസ്കാരമെന്നത് ജനവിരുദ്ധമായ സംസ്കാര വ്യവസായത്തിന്റെ സൃഷ്ടിയാണ്. നമ്മൾ തന്നെ അതിന്റെ പ്രയോക്താക്കളായാൽ എന്ത് പുരോഗമനമാണുണ്ടാവുക?

‘കൈരളി’ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോൾ അതിലില്ലാത്തതുകൊണ്ട് അറിയില്ല. കാര്യമറിയാതെ കുറ്റം പറയുന്നതും ശരിയല്ലല്ലൊ. എന്തായാലും ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ നൽകിക്കൊണ്ട് മാത്രം ‘ഇടതുപക്ഷ ചാനൽ’ എന്നവകാശപ്പെടാനാവില്ല. ഇടതുപക്ഷസംസ്കാരത്തെക്കുറിച്ചാകെയുള്ള ഒരു സമഗ്രബോധത്തോടെയുള്ള പ്രോഗ്രാമിങ് വേണം. അത് അത്ര എളുപ്പമല്ല; അസാദ്ധ്യവുമല്ല. നമുക്കൊരു കാഴ്ചപ്പാടും അതിനോട് കടപ്പാടുമുണ്ടെങ്കിൽ കുറെയൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനാവും….

ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ‘സെക്യുലർ’ സ്വഭാവമാർജ്ജിച്ച നമ്മുടെ മാദ്ധ്യമങ്ങളെല്ലാം വർഗീയതയെ പ്രീണീപ്പിക്കുകയാണിപ്പോൾ. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മതപുനരുദ്ധാരണ ശ്രമങ്ങൾക്കും മാദ്ധ്യമങ്ങൾ പിന്തുണ നൽകുകയാണ്. ക്രിമിനൽ കുറ്റങ്ങൾക്കു വല്ലപ്പോഴും പിടികൂടപ്പെടുമ്പോൾ മാത്രമാണ് ‘ആൾദൈവങ്ങളെ’ തള്ളിപ്പറയാൻ ഈ മാദ്ധ്യമങ്ങൾ തയ്യാറാവുന്നത്. ഇതൊരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാനാവുമോ?

അപായകരമായ ഒരു പ്രവണതയാണിത്. രാമായണവും മഹാഭാരതവും ദൂർദർശനിൽ പ്രദർശിപ്പിച്ചുകൊണ്ട് ഹിന്ദുവർഗീയതയെ ഉദ്ദീപിപ്പിക്കാൻ രാജീവ് ഗാന്ധി നടത്തിയ ശ്രമം ആ പാർട്ടിക്കുതന്നെ പിന്നീട് വിനയായി. മാദ്ധ്യമങ്ങൾ വർഗീയതയെ പിന്തുണയ്ക്കുന്ന അവസ്ഥ ഇന്ന് ഭയാനകമാംവിധം വ്യാപകമായിരിക്കുന്നു. ഓരോ മതവും സ്വന്തമായി നടത്തുന്ന ചനലുകൾ മാത്രമല്ല, ഇതര ചാനലുകളും മതത്തിന്റെ പേരിലുള്ള വിഭാഗീയത വളർത്തുവാനാണ് യത്നിക്കുന്നത്. മതപരമായ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും മാത്രമല്ല ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെല്ലാം കവിഞ്ഞു പ്രാധാന്യം നൽകുന്ന മാദ്ധ്യമങ്ങൾ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കുന്നില്ല. പണ്ട് ഇന്ദിരാ ഗാന്ധി ഒരു ചരിത്ര പേടകം കുഴിച്ചിട്ടിരുന്നു. നമ്മുടെ ചാനലുകളിലെ ഭക്തിമാർഗ്ഗ പരിപാടികളുടെയും സീരിയലുകളുടെയും ആറു മാസത്തെ വീഡിയോ ഫുട്ടേജ് ഇങ്ങനെയൊരു ചരിത്രപേടകത്തിൽ കുഴിച്ചിടുകയാണെന്ന് സങ്കല്പിക്കുക. ഒരു അൻപതു കൊല്ലമോ നൂറ്റാണ്ടോ കഴിഞ്ഞ് അത് കാണാനിടയാവുന്ന തലമുറ നമ്മളെക്കുറിച്ച് എന്താവും കരുതുക?

മദ്ധ്യകാലത്തെ ഇരുണ്ട സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയും നിലനിന്നുവെന്നാണ് അവർ കരുതുക. കുട്ടിച്ചാത്തൻ, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ ഇവരൊക്കെ മലയാളികളുടെ വീരനായകന്മാർ. നായികമാരോ? കുത്സിത പ്രവർത്തനങ്ങളിലൂടെ പരസ്പരം കുതികാൽവെട്ടുന്ന ക്രൂരകളാണ് മലയാളം സീരിയലുകളിലെ സ്ത്രീകൾ. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കളെന്നുകൂടിയാണ് ഈ സീരിയലുകൾ സ്ഥാപിക്കുന്നത്. അങ്ങനെ തീർത്തും പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയാണ് പൊതുവെ ഈ ചാനലുകൾ നിർവഹിക്കുന്നത്. ഫ്യൂഡലിസത്തിന്റെ ‘ഹാങ്-ഓവറിൽ’ മദ്ധ്യവർഗ്ഗ മലയാളികളെ തളച്ചിടുന്നവയാണ് വേറൊരു കൂട്ടം സീരിയലുകൾ. ഇതിനിടയിലാണ് അനാവശ്യ വിവാദങ്ങൾ. എല്ലാം കൂടി ഒരു ഫാന്റസിയായി മാറിയിരിക്കുന്നു. യാഥാർത്ഥ്യദർശനം അസാദ്ധ്യമായിക്കൊണ്ടിരിക്കുന്നു.