Sunday, September 26, 2010

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള: ജ്വലിക്കുന്ന സ്മരണകൾ

മേരി ലില്ലി

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയതിന്റെ നൂറു വർഷം ഇന്ന് (സെപ്തംബർ 26ന്) തികയുകയാണ്. തിരുവിതാംകൂർ രാജഭരണത്തിനു കീഴിലെ രാഷ്ട്രീയ ഉപജാപങ്ങൾക്കെതിരെ നിലകൊള്ളാൻ വക്കം മൌലവി തുടങ്ങിയ സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ മുഖപ്രസംഗം ഞങ്ങൾക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്നു പൊതുജന സങ്കടങ്ങളെ ഞങ്ങൾ മറച്ചു വെക്കുന്നതല്ല നിശ്ചയം എന്നായിരുന്നു. ഭയകൌടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ എന്ന മുന്നറിയിപ്പോടെ പുറത്തിറങ്ങിയ സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപർ സി.പി. ഗോവിന്ദപിള്ള ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് സ്വദേശാഭിമാനിക്കായി പ്രസ്‌ ഇറക്കുമതി ചെയ്തത്‌. ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര വാർത്താവിതരണ ഏജൻസിയായ റോയിട്ടറുമായി വാർത്താ ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ മലയാള പത്രമായിരുന്നു സ്വദേശാഭിമാനി. ഒരു വർഷത്തെ സേവനത്തിനു ശേഷം സി.പി. ഗോവിന്ദപിള്ള ആര്യഭൂഷണം പത്രത്തിന്റെ പത്രാധിപരായി പോയപ്പോൾ സ്വദേശാഭിമാനി നവീനവും സ്വതന്ത്രവുമായ രീതിയിൽ ഒന്ന് പരിഷ്ക്കരിക്കാൻ മൌലവി തീരുമാനിച്ചു. അതിനു യോജിച്ച ഒരു പത്രാധിപരെ തേടിയുള്ള അന്വേഷണം അവസാനിച്ചത്‌ കെ. രാമകൃഷ്ണപിള്ളയിൽ ആയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ഒരു പത്രത്തിന്റെ ജന്മാവകാശമാണെന്ന തത്വവും അതുപോലെ പത്രാധിപരും സ്വതന്ത്രനായിരിക്കണമെന്ന വിശ്വാസവും രാമകൃഷ്ണപിള്ള മുറുകെ പിടിച്ചിരുന്നു. ഒരു പത്രാധിപരുടെ ലക്ഷ്യം നാടിന്റെ നന്മയായിരിക്കണമെന്നും അതു നിർവഹിക്കുന്നതിലുള്ള സ്വാതന്ത്ര്യം എപ്പോൾ ഹനിക്കപ്പെടുന്നോ ആ നിമിഷം ജോലിയിൽ നിന്നും പിന്മാറുന്നതാണ് യുക്തമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. രാമകൃഷ്ണപിള്ള തിരുവിതാംകൂറിലെ പത്രമേഖലയിലേക്ക് കടക്കുമ്പോൾ രാജാധികാരത്തിന്‌ വിധേയമായ പത്രപ്രവർത്തനമേ അവിടെ നടന്നിരുന്നുള്ളൂ. സ്വതന്ത്രമായ പത്രപ്രവർത്തനത്തിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ സത്യം, ധർമ്മം, ഭയരാഹിത്യം എന്നിവയിൽ അടിയുറപ്പിച്ചു അടങ്ങാത്ത സ്വാതന്ത്ര്യബോധത്തോടെ ജനക്ഷേമം ലക്ഷ്യമാക്കി സ്വദേശാഭിമാനി ഉറച്ചു നിന്നു. സേവക പ്രഭാവത്തിൽ അഴിമതിയുടെ നിഴൽ വീണ തിരുവിതാംകൂർ രാജഭരണത്തെ സ്വദേശാഭിമാനി നിശിതമായി വിമർശിച്ചു. അതേറെയും ചെന്നു കൊണ്ടത് മഹാരാജാവിന്റെ വിശ്വസ്ത സേവകനായ ശങ്കരൻ തമ്പിയിലായിരുന്നു. മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകളും വ്യക്തിപരമായ അപാകതകളും ചൂണ്ടിക്കാണിക്കാനും രാമകൃഷ്ണപിള്ള ഭയന്നില്ല. രാജഭരണത്തിൽ ജനങ്ങൾ പ്രജകൾ മാത്രമായിരുന്ന ഈ കാലഘട്ടത്തിൽ പൌരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വദേശാഭിമാനിയുടെ ലേഖനങ്ങൾ പൊളിറ്റിക്കൽ ഡമൊക്രസിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു.

രാമകൃഷ്ണപിള്ളക്ക് മുമ്പുള്ള രാഷ്ട്രീയ പ്രക്ഷോഭകരിൽ വൈകുണ്ഠ സ്വാമി ഒഴികെ ബാക്കിയെല്ലാവരും രാജാവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് ചെയ്തത്‌. സാമൂഹികവിപ്ലവത്തിന്റെ വിത്ത് പത്രത്താളുകളിലൂടെ വാരി വിതറി ജനങ്ങളുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയും രാജസിംഹാസനത്തെ വിറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശങ്കരൻ തമ്പി മദ്രാസിലേക്ക് പോകുന്ന കാര്യം രാമകൃഷ്ണപിള്ള അറിയുന്നത്. തമ്പിയെ മദ്രാസ്‌ ഗവണ്മെന്റ് വിചാരണ ചെയ്യാൻ പോവുകയാണെന്നും തമ്പിയെ താമസിപ്പിക്കുന്നതിനു കുറ്റാലത്തു ബംഗ്ലാവ് തയ്യാറാക്കിയിരിക്കുന്നുവെന്നും ഒരു വാർത്ത എങ്ങനെയോ പരന്നു. ശങ്കരൻ തമ്പിയുടെ ദുർനടപടികളെയും അധികാരപ്രമത്തതയും സൂചിപ്പിച്ചു ശങ്കരൻ തമ്പിയെ നാടുകടത്തേണ്ടാതാണെന്നു മദ്രാസ്‌ ഗവണ്മെന്റിനെ ഉദ്‌ബോധിപ്പിക്കുന്ന ഒരു മുഖപ്രസംഗം സ്വദേശാഭിമാനിയിൽ വന്നു. രാജനന്മക്ക് വേണ്ടി ശങ്കരൻ തമ്പിയെ നാടുകടത്തരുതോ എന്നു സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗം അക്ഷരാർത്ഥത്തിൽ പത്രാധിപരെ തിരിച്ചടിക്കുകയാണ് ചെയ്തത്‌. കൊട്ടാരം സേവകവൃത്തത്തിൽ സ്വദേശാഭിമാനി പത്രാധിപരെ തന്നെ നാടുകടത്തിയാലെന്താ എന്നൊരാലോചന പടർന്നു പിടിച്ചു. ഇതിനിടയിൽ എസ്. ഗോപാലചാരിക്ക് പകരം പി. രാജഗോപാലാചാരി തിരുവിതാംകൂർദിവാനായി സ്ഥാനാരോഹിതനായി. തന്റെ പത്രത്തിലൂടെ ഹാർദ്ദവമായ സ്വാഗതമാണ് രാമകൃഷ്ണപിള്ള ദിവാന് നല്‍കിയത്‌. പക്ഷെ അതിനിളക്കം തട്ടാൻ ഏറെ സമയം വേണ്ടിവന്നില്ല. തിരുവിതാംകൂറിലെ ആറാമത്തെ പ്രജാസഭാ സമ്മേളനത്തിന് ജനപ്രതിനിധികൾക്കായി താലുക്കുകൾ തോറും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നെയ്യാറ്റിങ്കരയിൽ നിന്നും സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ള എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്‌. ശ്രീമൂലം പ്രജാസഭയിലേക്ക് അംഗങ്ങൾ ചർച്ചക്കുള്ള പ്രമേയങ്ങൾ അയച്ചുകൊടുത്തതിൽ രാമകൃഷ്ണ പിള്ള ഉന്നയിച്ച ചോദ്യങ്ങളെ നേരിടാൻ കെല്പില്ലാത്ത ദിവാൻ അതു നിരോധിക്കാനുള്ള വഴി കണ്ടെത്തി. നെയ്യാറ്റിങ്കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണപിള്ള ആ നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരനല്ല എന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇത്തരമൊരു നിയമമുണ്ടാക്കി അതിനു മുൻ‌കാല പ്രാബല്യമുണ്ടാക്കുകയാണ് ചെയ്തത്.

ഇതൊക്കെ കണ്ടും കേട്ടും രാമകൃഷ്ണപിള്ള അടങ്ങിയിരുന്നില്ല. പരിഷ്കരിച്ച പ്രജാസഭാ ചട്ടങ്ങളെ പറ്റി അദ്ദേഹം കടുത്ത വിമർശനത്തോടെ തന്നെ എതിരിട്ടു. ആത്മാഭിമാനത്തിന് കോട്ടം തട്ടിയപ്പോൾ ദിവാൻ സ്വദേശാഭിമാനിയെ സംഹരിക്കുമെന്ന ദൃഢനിശ്ചയത്തിലെത്തി. ആയിരത്തിതൊള്ളായിരത്തിപത്ത് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി പോലീസ് സൂപ്രണ്ട് എഫ്‌. എസ്. എസ്. ജോർജിന്റെ നേതൃത്വത്തത്തിൽ രാജകീയ വാറന്റ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പോലീസ് അകമ്പടിയോടെ പാളയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലേന്ന് അദ്ദേഹത്തിന്റെ വീട് പൂട്ടി പോലീസ് മുദ്ര വെച്ചിരുന്നു. രാമകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ വിചാരിച്ചിരുന്നത് കേസും വിചാരണയും മറ്റുമുണ്ടാകുമെന്നായിരുന്നു. ഒരു കോടതിയിൽ താൻവിചാരണക്ക് വിധേയനാകുമെന്നു മാത്രമേ രാമകൃഷ്ണ പിള്ളയും വിചാരിച്ചിരുന്നുള്ളൂ. അങ്ങനെ വരുമ്പോൾ കോടതിയിൽ സമര്‍പ്പിക്കുന്നതിനായി തന്റെ ലേഖനങ്ങളെ സാധൂകരിക്കുന്നതിനു പ്രബലമായ രേഖകൾ അദ്ദേഹം ശേഖരിച്ചിരുന്നു. നാടുകടത്തൽതീരുമാനം അപ്രതീക്ഷിതമായിരുന്നു. അർദ്ധരാത്രിയിലായിരുന്നു നാടുകടത്തൽ. വാർത്തകൾ തമസ്കരിക്കപ്പെടുന്ന ഇക്കാലത്ത് സ്വദേശാഭിമാനിയുടെ പ്രസക്തി ഏറുകയാണ്. കാലം എത്ര കഴിഞ്ഞാലും പത്രങ്ങളും അക്ഷരങ്ങളും നിലനില്‍ക്കുന്നിടത്തോളം ജ്വലിക്കുന്ന ഒരു നക്ഷത്രമായി സ്വദേശാഭിമാനി ജനഹൃദയങ്ങളിൽ ജീവിക്കും. തീർച്ച.

മേരി ലില്ലി കവയത്രിയും പത്രപ്രവർത്തകയുമാണ്.

Tuesday, September 21, 2010

കസ്റ്റഡിമരണക്കേസ് പ്രതികൾക്കായി എഴുതി…എഴുതി…

ബി.ആർ.പി. ഭാസ്കർ

ഏതൊരു സമൂഹത്തിലും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഒന്നാം നിര പൊലീസ് ആണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനപരമായ ജനജീവിതം സാധ്യമാക്കാനായി ഉണ്ടാക്കിയിട്ടുള്ള സംവിധാനമാണത്. നികുതിപ്പണമാണ് അതിനെ നിലനിർത്തുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്ന് മാധ്യമങ്ങൾ പൊതുവിൽ വിശ്വസിക്കുന്നു. ആ കടമ ആരും അവരെ ഏല്പിച്ചതല്ല. അവർ സ്വയം ഏറ്റെടുത്തതാണ്. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമല്ലാത്തിടത്തോളം ജനങ്ങളുടെ അവകാശങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ അവർ തയ്യാറുമാണ്. അവബോധം കുറവായതുകൊണ്ട് മനുഷ്യാവകാശ ലംഘനം നടത്തുകയൊ അതിന് കൂട്ടുനിൽക്കുയൊ ചെയ്യുന്നവർ രണ്ട് സംവിധാനങ്ങളിലുമുണ്ട്. ഇന്ന് കേരള കൌമുദി ദിനപത്രം ഒന്നാം പേജിന്റെ മുകളിൽ “കസ്റ്റഡിമരണക്കേസിൽ വാദിച്ച്… വാദിച്ച് …” എന്ന തലക്കെട്ടിൽ കൊടുത്തിട്ടുള്ള ‘സ്പെഷ്യൽ‘ ഈ വസ്തുത ഓർമ്മപ്പെടുത്തുന്നു.

കേസ് നടത്തി പലരും കുത്തുപാളയെടുത്തപ്പോൾ പാലക്കാട്ട് പൊലീസ് കസ്റ്റഡിയിൽ മരിച്ച സമ്പത്തിന്റെ സഹോദരനും കസ്റ്റഡിമരണക്കേസിലെ ‘മുഖ്യവാദി‘യുമായ മുരുകേശൻ മെച്ചപ്പെട്ടതല്ലാതെ അല്പവും ക്ഷീണിച്ചിട്ടില്ലെന്ന് ലേഖകൻ എം.വി.ഹരീന്ദ്രനാഥ് എഴുതുന്നു. മുടി വളർത്താനും തടി കുറയ്ക്കാനുമുള്ള മരുന്നുകളുടെ പരസ്യങ്ങളിലെന്ന പോലെ കഥാനായകന്റെ രണ്ട് പടവുമുണ്ട് വാർത്തയ്ക്കൊപ്പം. ഒന്ന് കേസിനു മുമ്പ് എടുത്തത്. മറ്റേത് സുപ്രീം കോടതിവരെ കേസ് നടത്തിയ ശേഷം എടുത്തത്. ‘ശേഷം’ പടത്തിൽ മുരുകേശന്റെ നെറ്റിയിൽ ഒരു വലിയ ചന്ദന പൊട്ടുണ്ട്. ‘മുൻ’ ചിത്രത്തിൽ അതില്ല. അതിനപ്പുറം മുരുകേശൻ മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും ‘പിൻ‘ ചിത്രത്തിലില്ല.

പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ കസ്റ്റഡി മരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിവരെ പോവുകയും അവിടെ വാദിക്കാൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെയ്ക്കുകയും ചെയ്തു. കേസ് നടത്താൻ ലക്ഷങ്ങൾ ചെലവിട്ടത് മദ്യമാഫിയ ആണെന്ന് ആരോപണം നിലനിക്കുന്നതായി ലേഖകൻ എഴുതുന്നു. ഇത് അദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയതല്ല. ഇങ്ങനെയൊരു ആരോപണമുണ്ടെന്നും അത് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഏതാനും ദിവസം മുമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മലപ്പുറം മദ്യദുരന്തത്തിന്റെ പേരിൽ സർക്കാർ പഴി കേട്ടുകൊണ്ടിരുന്നപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനായിരുന്നു അദ്ദേഹം കസ്റ്റഡി മരണക്കേസ് പരാമർശിച്ചത്.

ആരോപണം ശരിയാണെന്ന് തെളിയിക്കാനുള്ള വകയൊന്നും ലേഖകൻ കണ്ടെത്തിയിട്ടില്ല. തലശ്ശേരിയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് എല്ലാ സഹായവും നൽകിയതെന്ന് ആദ്യം അവകാശപ്പെട്ട മുരുകേശൻ പിന്നീട് മനുഷ്യാവകാശ പ്രവർത്തകൻ ഉപദേശം നൽകിയതേയുള്ളെന്ന് തിരുത്തി. മദ്യമാഫിയയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്ന് മുരുകേശൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടെങ്കിലും അത് സംശയം ദൃഢപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

മാർച്ച് 30നാണ് ഷീല വധക്കേസിലെ ഒന്നാം പ്രതിയായ സന്തോഷ് കൊല്ലപ്പെട്ടത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉടൻ അന്വേഷണം തുടങ്ങി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചതനുസരിച്ച് അടുത്ത ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് മേയ് 13ന് രണ്ട് എസ്.ഐ.മാർ ഉൾപ്പെടെ 12 പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തങ്ങൾ കുടുങ്ങാനുള്ള സാധ്യത മനസ്സിലാക്കിയ ചില പൊലീസുകാർ സന്തോഷിനെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയതോടെ ഔദ്യോഗിക പൊലീസ് ഭാഷ്യം പൊളിഞ്ഞു. സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന ആരോപണവും ഉണ്ടായി. ആ ഘട്ടത്തിലാണ് മുരുകേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കേട്ട ജഡ്ജി മേയ് 25ന് കേസ് സി.ബി.ഐ.ക്ക് കൈമാറാൻ ഉത്തരവിട്ടു. ആദ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.

സംസ്ഥാന സർക്കാരാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പൊലീസുകാരെ സംരക്ഷിക്കാൻ അപ്പീലുമായി സർവോന്നത കോടതി വരെ പോയത്. പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെച്ച് വാദിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷെ നികുതിദായകന്റെ പണം കൊണ്ട് കേസ് നടത്തുന്ന സർക്കാരിന് പരാജയം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ല. സർക്കാർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഒരു മാധ്യമമൊ മാധ്യമ പ്രവർത്തകനൊ ആ ആഗ്രഹം പങ്കു വെയ്ക്കണോ?

സുപ്രീം കോടതിവരെ കേസുമായി പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിനുള്ള പണം കണ്ടെത്താൻ കഴിയുന്നവർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഭയ കേസിന് പുതുജീവൻ നൽകിയ ജോമോൻ പുത്തൻ‌പുരയ്ക്കലിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ഒരു ഹൈക്കോടതി ജഡ്ജി പൊലീസിനോട് ആവശ്യപ്പെടുകയുണ്ടായി. കേസിന്റെ പിന്നാലെ പൊകാൻ ജോമോനും ജോമോനെ സഹായിക്കാൻ കുറെ നല്ല മനുഷ്യരും ഇല്ലായിരുന്നെങ്കിൽ മറുഭാഗത്തുള്ള ദൃശ്യരും അദൃശ്യരുമായവർക്ക് കേസ് എന്നെന്നേക്കുമായി എഴുതിത്തള്ളാൻ കഴിയുമായിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സഹാഉഅ ഹസ്തവുമായി എത്തുന്നവരെല്ലാം നല്ല മനുഷർ ആകണമെന്നില്ല. വൈരാഗ്യം തീർക്കാൻ സഹായം നൽകുന്നവർ തീർച്ചയായുമുണ്ടാകും. അന്വേഷണാത്മക പത്രപ്രവർത്തകർക്ക് വിവരം നൽകുന്നത് പലപ്പോഴും അത്തരത്തിലുള്ള ആളുകളാണ്. ബോഫോഴ്സ് കോഴ സംബന്ദിച്ച രേഖകൾ കൊടുത്ത് പത്രക്കാരെ സഹായിച്ചത് തോക്കിന് ഓർഡർ കിട്ടാഞ്ഞതിന്റെ പരിഭവം ഉണ്ടായിരുന്ന ഫ്രഞ്ച് കമ്പനിയായിരുന്നെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.

മന്ത്രി സൂചിപ്പിച്ചതുപോലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഒതുക്കാനായി മദ്യവ്യവസായികൾ മുരുകേശനെ സഹായിച്ചിരിക്കാം. പക്ഷെ കസ്റ്റഡി മരണക്കേസിൽ അടങ്ങിയിരിക്കുന്ന പ്രശ്നം മുരുകേശന് ഡൽഹിയിൽ പോയി കേസ് നടത്താൻ കാശ് കൊടുത്തത് ആരാണെന്നതല്ല, പ്രതി മരിച്ചത് പീഡനത്തിന്റെ ഫലമായാണോ ആണെങ്കിൽ അതിന് ഉത്തരവാദികൾ ആരൊക്കെയാണ് എന്നതാണ്. ലേഖകൻ അത് കാണുന്നില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ കുറ്റം ലഘൂകരിക്കാൻ ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു. മുഖ്യപ്രതിയുടെ കസ്റ്റഡി മരണത്തെ നിരപരാധിയായ വീട്ടമ്മയെ കൊന്നതിലും വലിയ പാതകമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായതായും അതിന് ചില മാധ്യമങ്ങൾ സഹായിച്ചതായും അദ്ദേഹം എഴുതുന്നു. യൂണിഫോമിട്ട പൊലീസുകാർ പ്രതിയെ പൊലീസ് സ്റ്റേഷനിലൊ ഏതെങ്കിലും രഹസ്യകേന്രത്തിലൊ കൊണ്ടുപോയി തല്ലിക്കൊല്ലുന്നത് എങ്ങനെയാണ് മോഷ്ടാവ് നടത്തുന്ന കൊലപാതകത്തേക്കാൾ ചെറുതാകുന്നത്?

ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരൻ ക്രിമിനൽ സ്വഭാവമുള്ള സാധാരണ മനുഷ്യനേക്കാൾ അപകടകാരിയാണ്. കാരണം അവൻ ഒരു സംരക്ഷിത വലയത്തിൽ നിന്നുകൊണ്ടാണ് അക്രമം നടത്തുന്നത്. ഇത്തരക്കാരെ സംരക്ഷിക്കാൻ മേലാളർ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നതിന് തെളിവാണ് ഈ കേസ് സി.ബി.ഐ ക്ക് കൈമാറുന്നത് തടയാൻ സർക്കാർ നടത്തിയ നിയമയുദ്ധം. അഞ്ചു കൊല്ലം മുമ്പ് തിരുവനതപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ച ഉദയകുമാറിന്റെ കൊലയ്ക്കുത്തരവാദികളായവർക്കെതിരായ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.